നാട്ടറിവ്
നമുക്ക് ചുറ്റുമുള്ളജൈവവൈവിധ്യം.. നമുക്ക് പരമ്പരാഗതമായി കിട്ടിയ ആര്‍ഷഭാരത പൈതൃകം, അത് നിലനിര്‍ത്തേണ്ടത് കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ബാധ്യതയാണ്. പുതിയതലമുറയ്ക്ക് ഔഷധസസ്യങ്ങളെക്കുറിച്ചുള്ള അറിവ് പകര്‍ന്നു കൊടുക്കുന്നതിലൂടെ ഒരു സംസ്‌കാരത്തിന്റെ പിന്‍തുടര്‍ച്ചയാണ് സാധ്യമാകുന്നത്. നമ്മുടെ നാട്ടുവഴികളിലെ നമ്മുടെ വീട്ടുമുറ്റത്തെ നാം തിരിച്ചറിയാതെ പോകുന്ന ഔഷധ സസ്യങ്ങളെയും അവയുടെ ഉപയോഗങ്ങളെക്കുറിച്ചും അറിയുക.. നാട്ടറിവ് എന്ന ഈ പംക്തിയിലൂടെ.. അമൃത് മെനിസ് പെര്‍മേസിയേ കുടുംബത്തില്‍പ്പെട്ട അമൃതിന്റെ ശാസ്ത്രനാമം ടൈനോസ്‌പോറ കോര്‍ഡിഫോളിമിയേര്‍സ് എന്നാണ്. സംസ്‌കൃതത്തില്‍ ഗുളൂച്ചി എന്നറിയപ്പെടുന്നു. സാധാരണയായി വീടിന്റെ പരിസരങ്ങളില്‍ നട്ടുവളര്‍ത്തുന്ന ഒരു ഔഷധ സസ്യമാണിത്. ഇത് ഒരു ആരോഹി സസ്യമാണ്. ഇലകള്‍ ഹൃദയാകൃതിയോടുകൂടിയതും മിനുസമുള്ളവയുമാണ്. ഇതിന്റെ പൂക്കള്‍ക്ക് പച്ചകലര്‍ന്ന മഞ്ഞനിറമാണുള്ളത്. അമൃത് വാതരക്തത്തെ ശമിപ്പിക്കാന്‍ കഴിവുള്ള ഒരു ഔഷധമാണ്. ശരീരതാപത്തെ ക്രമീകരിക്കാനും അമൃത് അത്യുത്തമമായ ഔഷധമാണ്. കുറുന്തോട്ടി ബലാ എന്ന് സംസ്‌കൃതത്തില്‍ അറിയപ്പെടുന്ന കുറുന്തോട്ടി മാല്‍വേസിയേ കുടുംബത്തില്‍പ്പെടുന്നു. 'സൈഡ റെറ്റിയുസലിന്‍' എന്നാണ് ഇതിന്റെ ശാസ്ത്രനാമം. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സാധാരണ കളയായി വളരുന്ന സസ്യമാണിത്. ശാഖോപശാഖകളോടുകൂടിയ ഒരു ഏകവര്‍ഷ കുറ്റിച്ചെടിയാണിത്. ഇലകളുടെ അറ്റം വീതികൂടിയതാണ്. പുഷ്പങ്ങള്‍ മഞ്ഞനിറത്തില്‍ കാണപ്പെടുന്നു. വാതജ്ജ്വരം, വാതവ്യാധികള്‍ എന്നിവ ശമിപ്പിക്കാന്‍ കുറുന്തോട്ടിക്കു കഴിയും. സുഖപ്രസവത്തിനു കുറുന്തോട്ടി വേര് കഷായംവച്ചുകഴിക്കുന്നതു വളരെ നല്ലതാണ് വിവരങ്ങള്‍ക്ക് കടപ്പാട് ലൈവ് വാര്‍ത്ത ടീമിനോട് |
പേവിഷ ബാധയ്‌ക്കെതിരെ ജാഗ്രത..!
തെരുവുകള്‍ തോറും വേട്ടപ്പട്ടികളുടെ തേര്‍വാഴ്ചയാണ്. തെരുവിലലയുന്ന നായ്ക്കളെപോലും കൊല്ലരുതെന്ന വിലക്കുകളുടെ പിന്‍ബലത്തോടെയാണ് പേവിഷബാധയുടെ ദുരന്തവാഹകരായി ഇത്തരം ജന്തുക്കളുടെ വിഹരിക്കല്‍. വേനല്‍ക്കാലമാകുന്നതോടെ പേവിഷബാധയെ കരുതിയിരിക്കേണ്ടതുണ്ട്. ഇക്കാലത്താണ് പേപ്പട്ടികളുടെ അക്രമം വര്‍ധിക്കുന്നത്. ഒരു കൊച്ചു മുറിവില്‍ നിന്ന് മരണത്തിന്റെ ഓരികള്‍ ഉയരുന്ന ഭീകരാവസ്ഥയാണ് പേവിഷബാധ. രോഗലക്ഷണം പ്രകടമായിക്കഴിഞ്ഞാല്‍ ഏത് വിദഗ്ധ ഡോക്ടര്‍ക്കും വൈദ്യശാസ്ത്രത്തിന്റെ അത്യാന്താധുനിക ചികിത്സാ സംവിധാനങ്ങള്‍ക്കും നിസ്സഹായതയോടെ നോക്കിനില്‍ക്കാനെ ഈ മഹാമാരിക്ക് മുന്നില്‍ കഴിയുകയുള്ളു. മരണത്തിന്റെ തണുത്ത വിരലുകളുടെ സ്പര്‍ശമറിഞ്ഞ്, തികഞ്ഞ ബോധത്തോടെയാകും രോഗി മരണത്തിലേക്കുള്ള അവസാന ശ്വാസവും എടുക്കുന്നത്. നായകള്‍ മാത്രമല്ല പൂച്ച, വവ്വാല്‍, കുരങ്ങ്, അണ്ണാന്‍, കുറുക്കന്‍ എന്നിവയും പേവിഷ ബാധയുണ്ടാക്കുന്നുണ്ട്. മറ്റു വളര്‍ത്തു മൃഗങ്ങള്‍ക്കും വിഷബാധയേറ്റ് ജീവഹാനി ഉണ്ടാകാറുണ്ട്. മൃഗങ്ങളുടെ കടിയേല്‍ക്കുക, നഖങ്ങള്‍ കൊണ്ടുള്ള മുറിവുകള്‍ സംഭവിക്കുക എന്നീ അപകടങ്ങളിലൂടെയാണ് വിഷബാധയ്ക്കിടയാക്കുന്ന അണുക്കള്‍ മനുഷ്യരിലേക്കും മറ്റു ജന്തുക്കളിലേക്കും എത്തുന്നത്. നായകളുടെയും പൂച്ചകളുടെയും ഉമിനീരിലൂടെയാണ് രോഗാണുക്കള്‍ വ്യാപിക്കുന്നത്. അത്‌കൊണ്ടുതന്നെ പേവിഷബാധയുള്ള മൃഗങ്ങളുടെ ഉമിനീര്‍ മുറിവുകളില്‍ പറ്റുന്നതുപോലും അത്യാപത്തിനിടവരുത്താം. മൃഗങ്ങളില്‍ നിന്ന് മുറിവേറ്റാല്‍ എത്രയും പെട്ടെന്ന് പ്രതിരോധ കുത്തിവയ്‌പ്പെടുക്കുക മാത്രമാണ് രക്ഷപെടാനുള്ള ഏക മാര്‍ഗ്ഗം. മുറിവേറ്റ ഭാഗം സോപ്പും വെള്ളവും അണുനാശിനിയുമൊക്കെ ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. ഒഴുകുന്ന ജലത്തില്‍ മുറിവ് കഴുകുന്നതാണ് അഭികാമ്യം. 60 ശതമാനം രോഗാണുക്കളും മുറിവ് വൃത്തിയായി കഴുകുമ്പോള്‍ പുറത്ത് പോകും. മുറിവ് കെട്ടിപൊതിഞ്ഞ് വയ്ക്കരുത്. തലച്ചോറിനെയാണ് പേവിഷബാധ ആക്രമിക്കുന്നത്. അതിനാല്‍ മൃഗങ്ങളുടെ ആക്രമണത്തില്‍ ശരീരഭാഗങ്ങള്‍ മുറിവുണ്ടാകുന്നത് തലയുടെ എത്ര അടുത്താണ് എന്നതിനെ ആശ്രയിച്ചാണ് പ്രതിരോധ ചികിത്സ ധ്രുതഗതിയില്‍ നടത്തേണ്ടത്. മുറിവേറ്റ ദിവസം തന്നെ പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതാണ് ഏറ്റവും നല്ലത്. ചെറിയ മുറിവുകളാണെങ്കില്‍ പരിക്കേറ്റയാള്‍ക്ക് വാക്‌സിന്‍ മാത്രം കുത്തിവച്ചാല്‍ മതി. അഞ്ചു ഡോസായിട്ടാണ് കുത്തി വയ്പ്. 1,3,7,14,28 ദിവസങ്ങൡലാണ് അഞ്ചു ഡോസുകളും കുത്തിവയ്ക്കുന്നത്. മാരകമായ മുറിവാണെങ്കില്‍ വാക്‌സിനൊപ്പം സിറവും കുത്തിവയ്ക്കണം. പത്തുദിവസം കടിച്ച മൃഗത്തെ നിരീക്ഷിക്കുകയും വേണം. വാക്‌സിന്‍ പ്രവര്‍ത്തിച്ച് ആന്റിബോഡി ഉണ്ടാകുന്നതുവരെ രോഗാണുവിനെ നശിപ്പിക്കുകയാണ് സിറത്തിന്റെ ധര്‍മ്മം. ചിക്ക് എബ്രിയോ വാക്‌സിന്‍, വീറോസെല്‍സ്, ഹ്യൂമന്‍ ഡിപ്ലോയ്‌സെ എന്നിവയാണ് പേ വിഷബാധയ്ക്ക് എതിരായ വാകിസിനുകള്‍. സിറം മുറിവില്‍ കുത്തിവയ്ക്കും വാക്‌സിന്‍ കൈമുട്ടിന് മുകളിലും തുടയിലും കുത്തിവയ്ക്കാറുണ്ട്. നായ കടിച്ചാല്‍ പൊക്കിളിന് ചുറ്റും 14 കുത്തിവയ്പ്പ് എന്ന പഴഞ്ചന്‍ ചികിത്സയുടെ ഭയപ്പെടുത്തുന്ന പ്രചാരണം ഇപ്പോഴും പേവിഷ ബാധയുടെ പ്രതിരോധ ചികിത്സയിലുണ്ട്. ഇങ്ങനെയുള്ള കുത്തിവെയ്പ്പിന്റെ അലര്‍ജിമൂലം മരണവും സംഭവിച്ചിട്ടുണ്ട്. മുമ്പ് വാക്‌സിന് 2000 രൂപ വരെ ഓരോരുത്തര്‍ക്കും ചിലവിടേണ്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ സൗജന്യമായി കുത്തിവയ്ക്കുന്നുണ്ട്. താലൂക്ക് ആശുപത്രികളില്‍ മാസം 300 പേര്‍ വരെ പേവിഷബാധ പ്രതിരോധ കുത്തിവയ്‌പ്പെടുക്കാന്‍ എത്താറുണ്ട് എന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സിറം കുതിരയില്‍ നിന്നും മനുഷ്യരില്‍ നിന്നും എടുക്കാറുണ്ട്. ഒരിക്കല്‍ പേവിഷബാധയ്‌ക്കെതിരെയുള്ള മുഴുവന്‍ ഡോസ് കുത്തിവയ്പ്പ് എടുത്തയാള്‍ മൂന്ന് മാസത്തിനുള്ളില്‍ വീണ്ടും മൃഗങ്ങളില്‍ നിന്നുള്ള അക്രമണത്തിന് വിധേയനായാല്‍ വീണ്ടും വാക്‌സിന്‍ കുത്തിവയ്‌ക്കേണ്ടിതില്ല. ഒരു വര്‍ഷത്തിനുശേഷമാണ് മൃഗങ്ങള്‍ അക്രമിക്കുന്നതെങ്കില്‍ മുഴുവന്‍ ഡോസും എടുക്കണം. വാക്‌സിന്റെ ഒറ്റ കുത്തിവയ്പിലൂടെ പേവിഷബാധ തടയാമെന്ന് കരുതുന്നവരുണ്ട് എന്നാല്‍ അത് തെറ്റിദ്ധാരണ മാത്രമാണ്. കടുത്തപനി, വെള്ളം കുടിക്കാന്‍ ബുദ്ധിമുട്ട് (ഹൈഡ്രോ ഫോബിയ), കാറ്റിനോടുള്ള അലര്‍ജി (എയ്‌റോഫോബിയ), കഴുത്തിലെ മസിലുകള്‍ ചുരുക്കുക തുടങ്ങിയവയാണ് പേവിഷബാധയുടെ ആദ്യലക്ഷണങ്ങള്‍. താടിയെല്ലുകളും മസിലുകള്‍ ചുരുങ്ങുക തുടങ്ങിയവയാണ് പേവിഷബാധയുടെ ആദ്യ ലക്ഷണങ്ങള്‍. താടിയെല്ലുകളും കഴുത്തിലെ മസിലുകളും ചുരുങ്ങുന്നത് മൂലം രോഗി കടുത്ത അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ട്. ഇത്തരം അവസ്ഥയില്‍ രോഗിയെ മയക്കിക്കിടത്തുകയാണ് പോംവഴി. മൃഗങ്ങളുടെ ആക്രമണത്തില്‍ രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണം കാണിക്കുന്നത് വരെയുള്ള സമയത്തെ ഇന്‍ക്യുബേഷന്‍ പിരീഡ് എന്നാണ് പറയുന്നത്. പേവിഷബാധയുെട രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ ദിവസങ്ങളോ മാസങ്ങളോ ചിലപ്പോല്‍ വര്‍ഷങ്ങളോ എടുത്തേക്കാം. ഇന്‍ക്യൂബേഷന്‍ പിരീഡില്‍ രോഗാണുവിനെ കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ വിജയം കണ്ടിട്ടില്ല. പേവിഷബാധയ്‌ക്കെതിരെയുള്ള കുത്തിവയ്പ്പ് എടുക്കുമ്പോഴോ അതിനുശേഷമോ ആഹാര നിയന്ത്രണങ്ങള്‍ വേണ്ട എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നായയുടെ കടിയേറ്റവര്‍ നാരങ്ങയും കുമ്പളങ്ങയും കഴിക്കരുതെന്നാണ് പഴമക്കാര്‍ പറഞ്ഞ് പരത്തിയത്. എന്നാല്‍ ഇതില്‍ ശാസ്ത്രീയാടിസ്ഥാനങ്ങളില്ല. നായകടിയേറ്റവര്‍ നാരങ്ങ കഴിക്കുന്നതിലൂടെ ഒരു അപകടവും ഉണ്ടാകില്ല. ഇന്ത്യയില്‍ വര്‍ഷത്തില്‍ 50,000 പേരോളം പേവിഷബാധമൂലം മരിക്കുന്നുണ്ടെന്ന കണക്ക് നമ്മെ ഞെട്ടിക്കുന്നു. പേവിഷബാധയാലുള്ള മരണം അതിദാരുണവും ഭീകരവും ദയനീയവുമാണ്. വീടുകള്‍ തോറും വളര്‍ത്തു മൃഗങ്ങളെ പിഞ്ചു കുഞ്ഞുങ്ങള്‍പോലും ഓമനിച്ചും ലാളിച്ചും കളിച്ചു വളര്‍ത്തുന്നതാണ് പുതിയ ശീലം. വളര്‍ത്തു മൃഗങ്ങള്‍ക്ക് ശരിയായ തോതില്‍ പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്തില്ലെങ്കില്‍ ദുരന്തത്തെ നാം സ്വന്തം കുടുംബത്തിലേക്ക് ക്ഷണിച്ചു വരുത്തേണ്ടി വരും. രോഗവാഹകരായി അക്രമാസക്തരായി തെരുവിലലയുന്ന നായകളെ അമര്‍ച്ച ചെയ്യാന്‍ നടപടികളുമായി അധികൃതര്‍ രംഗത്തെത്താത്തതും പേവിഷബാധയെന്ന വന്‍വിപത്തിന്റെ കൂര്‍ത്ത പല്ലുകള്‍ക്ക് മുന്നിലേക്ക് ഈ സമൂഹത്തെ തള്ളിവിടാന്‍ ഇടയാക്കുന്നുണ്ട് വിവരങ്ങള്‍ക്ക് കടപ്പാട് ലൈവ് വാര്‍ത്ത ടീമിനോട് |